തിരുവനന്തപുരം: പക്ഷാഘാത ചികിത്സയ്ക്കായി സംസ്ഥാനത്തെ 12 ജില്ലാ ആശുപത്രികളിൽ പ്രത്യേക യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
വയനാട്, മലപ്പുറം ജില്ലകളിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ പക്ഷാഘാത ചികിത്സയ്ക്കായി പ്രത്യേക യൂണിറ്റ് തുടങ്ങുമെന്നും എ.കെ.എം അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
പക്ഷാഘാതം കോവിഡിനുശേഷം യുവാക്കളിലേക്ക് അടക്കം വ്യാപിക്കുന്നതിനെക്കുറിച്ചു പഠനം നടന്നുവരികയാണ്. പക്ഷാഘാതാനന്തര ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് പുനരധിവാസ ക്ലിനിക്കുകൾ തുടങ്ങും. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി പക്ഷാഘാത ചികിത്സയ്ക്കുള്ള ഇൻഷ്വറൻസ് കവറേജ് പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തുന്നതു പരിഗണിക്കും.
ഹൃദയസംബന്ധമായ രോഗങ്ങൾ, പുകവലി, ഉയർന്ന അളവിലെ കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, വ്യായാമം ഇല്ലാത്ത സാഹചര്യം തുടങ്ങിയവയാണ് ചെറുപ്പക്കാർക്കിടയിലും പക്ഷാഘാത നിരക്ക് ഉയരാൻ കാരണമെന്നും മന്ത്രി പറഞ്ഞു.